മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധിക്കൊടുവില്‍ ഉദ്ധവ് താക്കറേ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ഇതോടെ സഖ്യ സർക്കാർ താഴെ വീണു. വിശ്വാസവോട്ടടുപ്പ് നാളെ തന്നെ നടത്താമെന്ന് സുപ്രീംകോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് ഉദ്ധവ് താക്കറെയുടെ രാജി.
ബാൽ താക്കറെയുടെ സ്വപ്നത്തിനായാണ് താൻ പോരാടിയതെന്നു ഉദ്ധവ് താക്കറെ പറഞ്ഞു. സോണിയാ ഗാന്ധിക്കും ശരദ് പവാറിനും അദ്ദേഹം നന്ദി പറഞ്ഞു. യഥാർഥ ശിവസൈനികർ തനിക്ക് ഒപ്പമുണ്ട്. വിമതര്‍ക്ക് എല്ലാം നല്‍കി. ശിവസേനയെ സ്വന്തം നേട്ടത്തിനായി മാത്രം കണ്ടവരാണ് പാര്‍ട്ടി വിട്ടതെന്നും ഉദ്ധവ് പറഞ്ഞു. 24 മണിക്കൂറിനുള്ളിൽ വിശ്വാസ വോട്ട് നടത്താൻ പറഞ്ഞ ഗവർണർക്ക് നന്ദിയെന്ന് ഉദ്ധവ് പരിഹസിച്ചു.
ആരോടാണ് നിങ്ങൾക്ക് വൈരാഗ്യം? എന്ത് പ്രശ്നമുണ്ടെങ്കിലും നേരിട്ട് ചർച്ച നടത്താമായിരുന്നു എന്ന് വിമതരോട് ഉദ്ധവ് പറഞ്ഞു. ബിജെപി ഇടപെട്ട് 24 മണിക്കൂറിനകം വിശ്വാസവോട്ട് തേടണമെന്ന് നിര്‍ദ്ദേശിച്ചു. ശിവസേനാ പ്രവര്‍ത്തകര്‍ അമര്‍ഷത്തിലാണ്. ജനാധിപത്യം നമ്പറുകൾ കൊണ്ടുള്ള കളിയാണോ? തനിക്ക് ആ കളിയിൽ താത്പര്യമില്ല.
288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 143 അംഗങ്ങളുടെ പിന്തുണ വേണം. എന്‍സിപിയും കോണ്‍ഗ്രസും ശിവസേനയും ചേര്‍ന്ന മഹാ അഘാഡി സഖ്യത്തിന് നിലവില്‍ 116 പേരുടെ പിന്തുണയാണ് ഉള്ളത്. എന്നാല്‍ വിമതര്‍ ഉള്‍പ്പടെ ബിജെപി സഖ്യത്തിന് 162 പേരുടെ പിന്തുണയുണ്ട്. ഇതോടെയാണ് മുഖ്യമന്ത്രി രാജി വയ്‌ക്കേണ്ട അവസ്ഥയുണ്ടായത്.