സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്ക് പിന്നാലെ ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും തമിഴ്നാട്ടില്‍. ഇന്നലെ രാത്രിയാണ് തമിഴ്നാട്ടിലെത്തിയതെന്നും ഫോണില്‍ നിന്ന് ഡിലീറ്റ് ആയ വീഡിയോ തിരിച്ചെടുക്കാനാണ് പോയതെന്നും ഇബ്രാഹിം പറഞ്ഞു. വീഡിയോ നാളെ മാധ്യമങ്ങള്‍ക്ക് നൽകുമെന്നാണ് ഇബ്രാഹിം വ്യക്തമാക്കിയിരിക്കുന്നത്. സ്വപ്നയുമായുള്ള ചര്‍ച്ചയാണ് വീഡിയോയിലുള്ളത്. തനിയ്ക്ക് അറസ്റ്റില്‍ ഭയമില്ലെന്നും വീഡിയോയുമായി നാളെ കൊച്ചിയിലെത്തുമെന്നും ഇബ്രാഹിം പറഞ്ഞു. സർക്കാരിന്‍റെ ഇടനിലക്കാരന്നാണ് സ്വപ്നയുടെ ആരോപണം.
അതേസമയം മുഖ്യമന്ത്രിയ്ക്കെതിരെ ഗുരുതരമായ ആരോപണം നടത്തിയിട്ടും ഷാജ് കിരണിനെതിരെ പോലീസ് അന്വേഷണ൦ നടത്തിയിട്ടില്ല. പരാതി കിട്ടാതെ ഷാജ് കിരണിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടെന്നാണ് പൊലീസ് തീരുമാനം. സ്വപ്ന സുരേഷ് പുറത്ത് വിട്ട ഓഡിയോ സംഭാഷണത്തിൽ കാര്യമായി ഒന്നുമില്ലെന്ന് പോലീസ് വ്യക്തമാക്കുമ്പോഴും മുഖ്യമന്ത്രിയ്ക്കും സിപിഎം സംസ്ഥാന സെക്രട്ടറിയ്ക്കും എതിരെ വലിയ ആരോപണമുന്നയിച്ച ഷാജ് കിരണിനെതിരെ എന്ത് കൊണ്ട് ഒരു നടപടിയുമുണ്ടായില്ലെന്ന ചോദ്യം ഉയർന്നു കഴിഞ്ഞു. എന്നാൽ പരാതിയില്ലാതെ നടപടി വേണ്ടെന്നാണ് പൊലീസ് തീരുമാനം.
ബിലീവേഴ്സ് ചർച്ച് വഴി മുഖ്യമന്ത്രിയും കോടിയേരിയും അമേരിക്കയിലേക്ക് പണം എത്തിച്ചെന്ന ഗുരുതര ആരോപണം പുറത്തുവന്ന ഓഡിയോയിലുണ്ട്. ഷാജ് കിരണിന്‍റെ ആരോപണങ്ങളിൽ ബിലീവേഴ്സ് ചർച്ച് അധികൃതർ ഇന്ന് പരാതി നൽകിയേക്കും. പരാതി കിട്ടിയാൽ ഷാജ് കിരണിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. താൻ ഫോൺ വഴി എഡിജിപിയുമായി സംസാരിച്ചിട്ടുണ്ടെന്ന് ഷാജ് കിരൺ സമ്മതിച്ചിട്ടുണ്ട്. ഇക്കാര്യം വ്യക്തമായതോടെ എഡിജിപി അജിത് കുമാറിനെ വിജിലൻസ് മേധാവി സ്ഥാനത്ത് നിന്ന് സർക്കാർ കഴിഞ്ഞ ദിവസം നീക്കിയിരുന്നു. കേസിൽ ഒരു ഉദ്യോഗസ്ഥന്‍റെ മാത്രം ഇടപെടലായി ഇതിനെ ചുരുക്കുവാനുള്ള സർക്കാർ നീക്കമാണ് ഇതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
ബിലീവേഴ്സ് ചർച്ച് സ്ഥാപനങ്ങളിലും, ബിഷപ്പ് കെ പി യോഹന്നാന്റെ വീട്ടിലുമായി ആദായ നികുതി വകുപ്പ് രണ്ട് വർഷം മുമ്പ് റെയ്ഡുകൾ നടത്തിയിരുന്നു. കണക്കിൽ പെടാത്ത അഞ്ചു കോടി രൂപയും പിടിച്ചെടുത്തിരുന്നു. സ്വർണക്കടത്ത്, ഡോളർ കടത്തു കേസുകളിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിലും, രഹസ്യമൊഴിപകർപ്പ് ലഭിച്ച ശേഷം ഇ ഡി വിശദമായ അന്വേഷണത്തിലേക്ക് കടക്കും.