കണ്ടല സഹകരണബാങ്കിലെ 101 കോടിയുടെ തട്ടിപ്പ് കണ്ടില്ലെന്ന് നടിച്ചു സഹകരണവകുപ്പ്. അഞ്ച് മാസം മുമ്പ് ബാങ്കിലെ ഗുരുതര ക്രമക്കേടുകൾ വ്യക്തമാക്കി അസിസ്റ്റന്റ് രജിസ്ട്രാർ എസ് ജയചന്ദ്രന്‍ നൽകിയ അന്വേഷണ റിപ്പോർട്ട് പൂഴ്ത്തി. സിപിഐ നേതാവ് പ്രസിഡന്റായ ബാങ്കിൽ നടന്നത് വഴിവിട്ട നിയമനങ്ങളും അനധികൃത വായ്പകളും അടക്കം വൻ ധൂർത്തും വെട്ടിപ്പുമാണ്. കോടികളുടെ ക്രമക്കേട് നടന്നതിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് കയ്യില്‍ കിട്ടിയിട്ടും സിപിഐ നേതാവ് പ്രസിഡന്റായ ഭരണസമിതിക്കെതിരെ ഒന്നും ചെയ്യാതെ കോടികളുടെ നഷ്ടം കൂടിക്കൂടി വരുന്നതും നോക്കി സഹകരണ വകുപ്പ് കൈയും കെട്ടി ഇരിക്കുകയാണ്.
കോടികളുടെ ക്രമക്കേടാണ് കണ്ടല ബാങ്കിൽ നടന്നിരിക്കുന്നത്. നിരവധി പേർക്ക് ബാങ്കില്‍ അനധികൃമായി നിയമനം നൽകുകയും ചട്ടം ലംഘിച്ച സ്ഥാനക്കയറ്റം നൽകുകയും ചെയ്‌തു. നിക്ഷേപത്തില്‍ നിന്ന് കോടികള്‍ വകമാറ്റി ദൈനം ദിന ചെലവും ജീവനക്കാര്‍ക്ക് ശമ്പളവും നല്‍കി. എന്‍ ഭാസുരാംഗന്‍ തന്നെ പ്രസിഡണ്ടായ മാറനെല്ലൂര്‍ ക്ഷീര വ്യവസായ സംഘത്തിന് ക്രമരഹിതമായി വന്‍ തുക വായ്പ അനുവദിച്ചും കോടികള്‍ കുടിശ്ശികയാക്കി. വഴിവിട്ട് വ്യപകമായി വായ്പകൾ നൽകി.
നിക്ഷേപത്തില്‍ നിന്ന് കോടികള്‍ ചിട്ടിയിലേക്ക് മറിച്ച് നിക്ഷേപ ചോര്‍ച്ചയുണ്ടാക്കി. അനുവാദമില്ലാതെ ആഡംബര കാര്‍ വാങ്ങി പിന്നെ വിറ്റു. പിന്നീട് 23 ലക്ഷം രൂപ വിലയുള്ള പുതിയ വാഹനം വീണ്ടും വകുപ്പിന്‍റെ അനുവാദമില്ലാതെ വാങ്ങി. ഓഡിറ്റ് പൂര്‍ത്തീകരിക്കാന്‍ സ്റ്റേറ്റ്മെന്‍റുകള്‍ കൊടുക്കാന്‍ ഭരണസമിതി തയ്യാറായില്ല. ആസ്തിയില്‍ കുറവുണ്ടായ ബാങ്കിലേക്ക് നിക്ഷേപം പിന്‍വലിക്കാന്‍ വരുന്നവരെ കഴിഞ്ഞ കുറേ നാളുകളായി മടക്കി അയക്കുകയാണ്. ഒരു ലക്ഷം ഒന്നിച്ച് പിന്‍ലിക്കാന്‍ പോയാല്‍ പോലും പല ബ്രാഞ്ചുകളില്‍ നിന്നും പിന്നെ വരാന്‍ പറയാന്‍ തുടങ്ങിയിരിക്കുകയാണ്.