നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ഇഡി ഓഫിസിലെത്താനാണ് രാഹുൽ ഗാന്ധിയ്ക്ക് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇന്നലെ ഒമ്പത് മണിക്കൂർ ഇഡി ചോദ്യം ചെയ്തിരുന്നു. ഇഡിയുടെ ഓഫീസിന് മുൻപിൽ ഇന്നലെ കോൺഗ്രസ് പ്രവർത്തകർ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി ഇന്ന് വീണ്ടും ഹാജരാകുന്ന സാഹചര്യത്തിൽ ഇഡി ഓഫീസിന് മുന്നിൽ ഇന്നും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിക്കൊപ്പം ഇഡി ഓഫിസിലേക്ക് കോൺഗ്രസ് നേതാക്കൾ മാർച്ച് നടത്താൻ നീക്കം നടത്തിയെങ്കിലും ഇത് ഡൽഹി പൊലീസ് തടഞ്ഞിരുന്നു. രാവിലെ 7 മണിയോടെ എഐസിസി ആസ്ഥാനത്തും ഇഡി ഓഫിസ് പരിസരത്തും നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. രാഹുലും പ്രിയങ്കയും ഒന്നിച്ചാണ് എഐസിസി ആസ്ഥാനത്ത് നിന്ന് ചോദ്യം ചെയ്യലിനായി എത്തിയത്. കനത്ത സുരക്ഷയാണ് എഐസിസി ആസ്ഥാനത്തും ഒരുക്കിയിരിക്കുന്നത്. കൂടാതെ മുതിർന്ന കോൺഗ്രസ് നേതാക്കളും ഇഡി ഓഫിസിലെത്തിയെങ്കിലും ഡൽഹി പൊലീസ് കോൺഗ്രസ് പ്രവർത്തകരെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു. . കെ സി വേണുഗോപാൽ, പി ചിദംബരം ഉൾപ്പെടെയുള്ള നേതാക്കൾ പ്രതിഷേധവുമായി ഇ ഡി ഓഫിസിന് മുന്നിലെത്തിയിരുന്നു. പത്തു മണിക്കൂരിന് ശേഷം ഇന്നലെ അർധരാത്രി നേതാക്കളെ വിട്ടയച്ചിരുന്നു.