നാഷണല്‍ ഹെറാള്‍ഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്റെ മുന്നിൽ ഹാജരാകും. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയ്‌ക്കും മകൻ രാഹുൽ ഗാന്ധിക്കും ഇഡി നോട്ടീസ് അയച്ചിരുന്നു. അതേസമയം കേന്ദ്രസർക്കാർ നെഹ്റു കുംടുംബത്തെ വേട്ടയാടുന്നുവെന്ന് ആരോപിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾ പാർട്ടി ആസ്ഥാനത്ത് നിന്ന് ഇഡി ഓഫീസിലേക്ക് മാർച്ച് നടത്തും. രാവിലെ പതിനൊന്ന് മണിക്കാകും രാഹുല്‍ ഇ ഡിക്ക് മുന്നിൽ ഹാജരാകുക. രാഷ്‌ട്രീയമായി മോദി സർക്കാർ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടല്‍ നടത്തുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് കോൺഗ്രസ് രാജ്യത്തെ വിവിധ ഇടങ്ങളിലെ ഇഡി ഓഫീസിലേയ്‌ക്ക് മാർച്ച് നടത്തുന്നത്.
രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് എ ഐ സി സി ആസ്ഥാനത്ത് നിന്ന് പ്രതിഷേധ മാര്‍ച്ച് ആരംഭിക്കും. രാജസ്ഥാന്‍, ഛത്തീസ്ഘട്ട് മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളും, എം പിമാരും ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കും. അതേസമയം, കോൺഗ്രസിന്റെ പ്രതിഷേധ മാർച്ചിന് പോലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. പോലീസിന്റെ ഈ വിലക്ക് ലംഘിച്ചാവും കോൺഗ്രസ് പ്രതിഷേധങ്ങളുടെ ഉടമ്പടിയോടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇഡിയ്‌ക്ക് മുന്നിലെത്തുക. കേരളത്തിലും ഇഡി ഓഫീസുകളിലേയ്‌ക്ക് കോൺഗ്രസ് മാർച്ച് സംഘടിപ്പിക്കുന്നുണ്ട്.
കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി കൊറോണ പോസിറ്റീവ് ആയതോടെ കേസിൽ ഹാജരാകാൻ സാവകാശം തേടിയിരുന്നു. ഇത് ഇഡി അംഗീകരിച്ചു.