കൊല്ലം ജില്ലയിലെ അഞ്ചൽ തടിക്കാട് നിന്ന് കാണാതായ രണ്ടര വയസ്സുകാരനെ കണ്ടെത്തി. 12 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിലാണ് മുഹമ്മദ് അഫ്രാനെ കണ്ടെത്തിയത്. പരിശോധനയ്ക്കായി കുഞ്ഞിനെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് അഞ്ചൽ തടിക്കാട്ടിൽ അൻസാരി ഫാത്തിമ ദമ്പതികളുടെ മകൻ ഫർഹാനെ കാണാതായത്. റബ്ബർ മരത്തിന് താഴെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. നായശല്യമുള്ള പ്രദേശമാണ് ഇത്. അതുകൊണ്ട് തന്നെ നായയെ കണ്ട് കുട്ടി പേടിച്ച് നിക്കുകയായിരുന്നോ എന്ന സംശയമാണ് ഇപ്പോൾ ഉള്ളത്.
അമ്മയുടെ വീട്ടിൽ കുട്ടിയുണ്ടെന്ന് പിതാവിന്റെ മാതാപിതാക്കളും അച്ഛൻറെ വീട്ടിൽ കുട്ടിയുണ്ടെന്ന് മാതാവിന്റെ മാതാപിതാക്കളും കരുതി. എന്നാൽ ഇരുവരുടെ പക്കൽ കുട്ടിയില്ലെന്ന് മനസ്സിലാക്കിയതോടെയാണ് തെരച്ചിൽ ആരംഭിച്ചത്. ഇന്നലെ രാത്രി മുഴുവൻ തെരച്ചിൽ നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും ശക്തമായ മഴ പെയ്തതിനാൽ ഒരു മണിയോടെ തെരച്ചിൽ നിർത്തി. പിന്നീട് ഇന്ന് പുലർച്ചെ അഞ്ച് മണിക്ക് തന്നെ തെരച്ചിൽ പുനരാരംഭിച്ചു.