നാളെ ഐപിഎൽ സംപ്രേഷണാവകാശത്തിനുള്ള ലേലം നടക്കാനിരിക്കെ ആമസോണും ഗൂഗിളും ലേലത്തിൽ നിന്ന് പിന്മാറി. അമേരിക്കൻ കമ്പനികൾ പിന്മാറിയതോടെ റിലയൻസ് ഗ്രൂപ്പ്, സ്റ്റാർ ഇന്ത്യ എന്നീ കമ്പനികൾ തമ്മിലാണ് മത്സരം. ലോകത്തിലെ ഏറ്റവും വിലപിടിച്ച ക്രിക്കറ്റ് ലീഗിൻ്റെ സംപ്രേഷണാവകാശം സ്വന്തമാക്കാനുള്ള മത്സരത്തിൽ ജിയോ, ഹോട്ട്‌സ്റ്റാർ എന്നിവർ തമ്മിൽ ഡിജിറ്റൽ അവകാശത്തിനായി പോരടിക്കു൦.
32,890 കോടി രൂപയാണ് സംപ്രേഷണാവകാശത്തിനായി കമ്പനികൾ മുടക്കേണ്ട കുറഞ്ഞ തുക. നാല് ബണ്ടിലുകളായാവും സംപ്രേഷണാവകാശം നൽകുക. ഒടിടി, ടെലിവിഷൻ സംപ്രേഷണങ്ങൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽ പെട്ട മത്സരങ്ങൾ നാല് ബണ്ടിലുകളാക്കി തിരിച്ചിരിക്കുകയാണ്. ഈ നാല് ബണ്ടിലുകൾക്കും കൂടിയാണ് തുക. ഓരോ ബണ്ടിലും ഓരോ കമ്പനികളാവും സ്വന്തമാക്കുക.
ബണ്ടിൽ എയിൽ ഇന്ത്യാ വൻകരയിലെ സംപ്രേഷണാവകാശമാണ് ഉള്ളത്. ഓരോ മത്സരത്തിനും 49 കോടി രൂപ വച്ച് ആകെ 18,130 കോടി രൂപയാണ് ഈ ബണ്ടിലിനായി മുടക്കേണ്ടത്. ഡിജിറ്റൽ സംപ്രേഷണാവകാശത്തിനായി ഒരു മത്സരത്തിന് 33 കോടി രൂപ വച്ച് ആകെ 12,210 കോടി രൂപ നൽകണം. ബണ്ടിൽ സിയിൽ 18 മത്സരങ്ങളുണ്ട്. ഓപ്പണിംഗ് മത്സരങ്ങൾ, നാല് പ്ലേ ഓഫ് മത്സരങ്ങൾ, ഡബിൾ ഹെഡറുകളിലെ രാത്രി മത്സരങ്ങൾ എന്നിവയ്ക്കായി ആകെ 1440 കോടി രൂപയാണ് തുക. ഇത് ഒടിടിയ്ക്ക് മാത്രമേ ലഭിക്കൂ. ബണ്ടിൽ ഡിയിലുള്ളത് ലോകത്തിൻ്റെ മറ്റിടങ്ങളിലെ സംപ്രേഷണാവകാശമാണ്. ഇതിനായി ഒരു മത്സരത്തിന് 3 കോടി രൂപ വച്ച് 1110 കോടി രൂപ മുടക്കണം. ഇന്ത്യക്ക് പുറത്ത് ടെലിവിഷൻ, ഡിജിറ്റൽ അവകാശങ്ങൾ ഉള്ളവർക്കേ ഇത് നൽകൂ.