മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനവിവാദത്തില്‍ സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. അടുത്ത കാലത്ത് മാത്രമാണ് തനിക്ക് ഇങ്ങനെയാണ് പേഴ്സണല്‍ സ്റ്റാഫ് നിയമനം നടക്കുന്നതെന്ന് മനസ്സിലായത്. ഈ രീതി റദ്ദാക്കി നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തണം എന്ന് താന്‍ ആവശ്യപ്പെട്ടിരുന്നതാണ്. ഈ നിലപാടില്‍ പിന്നോട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. രാജ്ഭവനെ നിയന്ത്രിക്കാമെന്ന് സര്‍ക്കാര്‍ കരുതിയാല്‍ അത് അംഗീകരിക്കാനാകില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഇവിടെ ഓരോ മന്ത്രിമാര്‍ക്കും 20-ലധികം പേഴ്സണല്‍ സ്റ്റാഫുണ്ട്. ഇവരെയെല്ലാം രണ്ട് വര്‍ഷം കൂടുമ്പോള്‍ മാറ്റി പുതിയ ആളുകളെ നിയമിക്കുന്നു. ഇങ്ങനെ മാറ്റി നിയമിച്ചവര്‍ക്കടക്കം എല്ലാവര്ക്കും പെന്ഷന് ആനുകൂല്യങ്ങളടക്കം എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നു. സ്റ്റാഫ് നിയമനത്തിന്റെ പേരില്‍ ഇത്തരത്തില്‍ രണ്ട് വര്‍ഷം കൂടുമ്പോള്‍ ആളുകളെ മാറ്റി നിയമിക്കുന്നതില്‍ പാര്‍ട്ടി കേഡര്‍ വളര്‍ത്തുക എന്ന ഒരു ലക്ഷ്യം മാത്രമേയുള്ളൂ. ഇത് ഖജനാവിനുണ്ടാക്കുന്ന നഷ്ടം ചില്ലറയല്ല. ഇതെന്ത് ധൂര്‍ത്താണ്? കേരളത്തിലെ ജനത്തിന്റെ പണത്തിന്റെ ദുര്‍വിനിയോഗമല്ലേ ഇത്? ഗവര്‍ണര്‍ ചോദിക്കുന്നു.
അതേസമയം തനിക്കെതിരെ പരാമര്‍ശം നടത്തിയ മുന്‍മന്ത്രി എ കെ ബാലനെയും പ്രതിപക്ഷനേതാവ് വി ഡി സതീശനെയും പേരെടുത്ത് പറഞ്ഞ് ആരിഫ് മുഹമ്മദ് ഖാന് വിമര്‍ശിച്ചു. ‘പേര് ബാലന് എന്നാണെന്ന് കരുതി, ബാലിശമായി സംസാരിക്കരുത്. ഉള്ളിലെ കുട്ടി ഇനിയും വളര്‍ന്നിട്ടില്ലേ? ഇതൊന്നും ശരിയല്ല”, ഗവര്‍ണര്‍ പരിഹസിച്ചു. ഗവര്‍ണര്‍ക്ക് രണ്ടാം ശൈശവമാണെന്നും, അങ്ങനെ വയസ്സായ കാലത്ത് പലതും പറയുമെന്നും, ഒരു കേക്ക് കൊണ്ടുപോയി വരെ താന്‍ പ്രശ്നം പരിഹരിച്ചിട്ടുണ്ടെന്നും, അതങ്ങനെ കണ്ടാല്‍ മതിയെന്നും നയപ്രഖ്യാപനവിവാദത്തെക്കുറിച്ച് മുന്‍മന്ത്രി എ കെ ബാലന് പറഞ്ഞിരുന്നു.
ഒരു പ്രതിപക്ഷനേതാവ് എങ്ങനെ പെരുമാറണം എന്ന കാര്യത്തില്‍ വി ഡി സതീശന് ഒരു ധാരണയുമില്ലെന്നും ഗവര്‍ണര്‍ ആരോപിക്കുന്നു. പ്രതിപക്ഷനേതാവ് എങ്ങനെ പെരുമാറണം എന്നത് ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കണ്ട് പഠിക്കട്ടെ എന്നാണ് ഗവര്‍ണര്‍ പറയുന്നത്.