മുഖ്യമന്ത്രിയുടെ വിദേശയാത്രകള്‍ ഇ.ഡി അന്വേഷിക്കണമെന്ന് പി.സി.ജോര്‍ജ്. മുഖ്യമന്ത്രിക്ക് ഒപ്പമോ അതിനു മുന്‍പോ മകളും ആ രാജ്യങ്ങളിലെത്തും. ഫാരിസ് അബൂബക്കറുടെ നേതൃത്വത്തില്‍ വന്‍ സാമ്പത്തിക റാക്കറ്റുണ്ട്. മുഖ്യമന്ത്രിക്കും മകള്‍ക്കും ഇതില്‍ പങ്കുണ്ട്. ആരോപണങ്ങള്‍ക്ക് തെളിവുണ്ടോ എന്ന ചോദ്യത്തിന് തെളിയിക്കേണ്ടത് ഇഡിയെന്ന് പി.സി.ജോര്‍ജ് പറഞ്ഞു.
തെളിവുകള്‍ ഇഡിക്ക് നല്‍കിയിട്ടുണ്ട്, പ്രധാനമന്ത്രിയെ കാണും. സോളര്‍ പ്രതിയുടെ പീഡന പരാതിയില്‍ കള്ളസാക്ഷിയുണ്ടാക്കാന്‍ ശ്രമമെന്ന് പി.സി.ജോര്‍ജ് ആരോപിച്ചു. താന്‍ കണ്ടിട്ടില്ലാത്ത ഒരാള്‍ തന്നെയും പരാതിക്കാരിയെയും കണ്ടുവെന്ന് പൊലീസ് ആരോപിക്കുന്നു. ഭാര്യയെയും പ്രതിയാക്കാനാണ് ശ്രമം, അതും നിയമപരമായി നേരിടും. തനിക്കതിരെയുള്ള കള്ളക്കേസുകള്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമന്ന് പി.സി.ജോര്‍ജ് വ്യക്തമാക്കി.
അതേസമയം ജോര്‍ജിന്റെ ആരോപണങ്ങളെ അവഗണിക്കാനാണ് സി പി എം നേതൃത്വത്തില്‍ ധാരണ ആയിരിക്കുന്നത്. മുഖ്യമന്ത്രിയെ പ്രകോപിപ്പിക്കുകയാണ് ജോര്‍ജിന്റെ ലക്ഷ്യം. ആ പ്രകോപനങ്ങളില്‍ വീഴേണ്ട. യു ഡി എഫ് ഏറ്റെടുത്താല്‍ അപ്പോള്‍ ആലോചിക്കാമെന്നും സി പി എം നേതൃത്വം നിലപാട് എടുത്തിട്ടുണ്ട്. പി സി ജോര്‍ജിന്റെ അറസ്റ്റ് കേരള രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചിരുന്നു. ബ്ലാക്ക് മെയില്‍ രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ല. അതുകൊണ്ട് കൂടുതല്‍ പ്രതികരിക്കാനുമില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. പി സി ജോര്‍ജ് പറയുന്ന കാര്യങ്ങളില്‍ തെളിവുണ്ടെങ്കില്‍ കൊടുക്കട്ടെ. വെറുതെ ഇങ്ങനെ പറയുന്നതില്‍ കാര്യമില്ലെന്നും കാനം പറഞ്ഞു.