രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം അതിവേഗം വർധിക്കുന്നു. 24 മണിക്കൂറിനിടെ 8582 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നാല് മരണവും സ്ഥിരീകരിച്ചു. ഇന്നലെ 2.41 ശതമാനം ആയിരുന്ന ടിപിആര്‍ 2.71 ശതമാനമായി ഉയർന്നു. തുടർച്ചയായി രണ്ട് ദിവസം പ്രതിദിന കണക്കിൽ 40 ശതമാനം വർധനയുണ്ടായി. ഇതിനു പിന്നാലെ കൊവിഡ് വ്യാപനത്തിൽ സംസ്‌ഥാനങ്ങൾ ജാഗ്രത കൈവിടരുതെന്ന് ഓർമ്മിപ്പിച്ച് കേന്ദ്രം വീണ്ടും രംഗത്തെത്തി. പരിശോധനയും വാക്സിനേഷനും കൂട്ടാനാണ് കേന്ദ്രത്തിന്‍റെ നിർദേശം. മാസ്‌ക്, സാമൂഹിക അകലം എന്നിവ ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങളിൽ വീഴ്ച വരുത്തരുതെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കൊവിഡ് പരിശോധനയും നിരീക്ഷണവും ജാഗ്രതയോടെ തുടരാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി. ജലജന്യ, ജന്തുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. കൊവിഡ് കേസുകള്‍ ക്രമേണ കൂടി വരുന്നെങ്കിലും ആശങ്ക വേണ്ട. ഇപ്പോള്‍ പകരുന്നത് ഒമിക്രോണ്‍ വകഭേദമാണ്. ആശുപത്രി ചികിത്സ ആവശ്യമായി വരുന്നവരും കുറവാണ്. എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. ധാരാളം പനി കേസുകള്‍ വരുന്നതിനാല്‍ കൊവിഡ് ലക്ഷണങ്ങളുള്ളവര്‍ പരിശോധന നടത്തണം. എല്ലാ ജില്ലകളും നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി.
സംസ്ഥാനത്ത് ഇന്നലെ 2415 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ൭൯൬ കേസുകൾ റിപ്പോർട്ട് ചെയ്ത എറണാകുളത്താണ് കൂടുതൽ രോഗികൾ. തിരുവനന്തപുരത്തും 368ഉം കോട്ടയത്ത് 260ഉം കോഴിക്കോട് 213 ഉം കേസുകളാണ് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. മറ്റ് ജില്ലകളിലും കേസുകൾ കൂടുകയാണ്. സംസ്ഥാനത്തെ ഇന്നലെ 5 കൊവിഡ് മരണവും സ്ഥിരീകരിച്ചു. ഈ സാഹചര്യം കണക്കിലെടുത്ത് ജാഗ്രത പാലിക്കാൻ മുഖ്യമന്ത്രിയും നിർദേശം നൽകിയിട്ടുണ്ട്.