രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിരോധനം ഇന്ന് മുതൽ പ്രാബല്യത്തിൽ. നിരോധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നവർക്കും വിൽക്കുന്നവർക്കും ഉപയോഗിക്കുന്നവർക്കുമെതിരെ കർശന നിയമ നടപടി ഉണ്ടാകും. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് വിലക്കേർപ്പെടുത്തിയത്. നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗവും ഉത്പാദനവും തടയാൻ പ്രത്യേക കണ്ട്രോൾ റൂമുകളും എൻഫോഴ്സമെൻറ് സ്ക്വാഡുകളും രൂപീകരിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് അറിയിച്ചു.
സംസ്ഥാനത്ത് കേന്ദ്ര സർക്കാർ നിരോധിച്ച ഉത്പന്നങ്ങൾക്ക് പുറമെ 2020 ജനുവരി, ഫെബ്രുവരി, മെയ് മാസങ്ങളിലായി സംസ്ഥാന പരിസ്ഥിതി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവുകൾ പ്രകാരമുളള ഉത്പന്നങ്ങള്‍ക്കും നിരോധനത്തിന്‍റെ പരിധിയിൽ വരും. കേരളത്തില്‍ നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ തുടക്കത്തിൽ 10,000 രൂപ മുതൽ 50,000 രൂപ വരെ പിഴ ചുത്തും. കുറ്റം ആവർത്തിച്ചാൽ സ്ഥാപനത്തിന്‍റെ ലൈസൻസ് റദ്ദാക്കും.
മിഠായിയ്‌ക്ക് പുറത്തെ പ്ലാസ്റ്റിക് കവറുകൾ, ബലൂൺ പോലുള്ള സാധനങ്ങളിലെ പ്ലാസ്റ്റിക് കോലുകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ, ക്ഷണക്കത്തുകൾ, സിഗരറ്റ് പാക്കറ്റ്, പിവിസി ബാനറുകൾ, പോസ്ട്രിൻ അലങ്കാര വസ്തുക്കൾ എന്നിവയ്‌ക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പ്ലേറ്റുകൾ, ടംബ്ലറുകൾ, ഏകോപയോഗ പ്ലാസ്റ്റിക് നിർമ്മിത സ്പൂൺ, ഫോർക്ക്, സ്‌ട്രോ, സ്റ്റീറർ, പ്ലാസ്റ്റിക്ക് ആവരണമുളള പേപ്പർ കപ്പ്, പ്ലേറ്റ്, ബൗളുകൾ, ഇല, ബാഗുകൾ, പ്ലാസ്റ്റിക്ക് കൊടിതോരണങ്ങൾ, പിവിസി ഫ്‌ളെക്‌സുകൾ, പ്ലാസ്റ്റിക്ക് കോട്ടഡ് തുണി, പോളിസ്റ്റർ, നൈലോൺ, കൊറിയൻ തുണി ബാനറുകൾ, കുടിവെളള പൗച്ചുകൾ, 500 മില്ലി ലിറ്ററിൽ താഴെയുള്ള PET/PETE കുടിവെള്ളക്കുപ്പികൾ, ബ്രാൻഡ് ചെയ്യാത്ത ജ്യൂസ് പാക്കറ്റുകൾ, പഴങ്ങളും പച്ചകറികളും പാക്ക് ചെയ്യുന്ന പ്ലാസ്റ്റിക്ക് പാക്കറ്റുകൾ എന്നിവയാണ് സംസ്ഥാനത്ത് നിരോധനത്തിന്‍റെ പരിധിയിൽ വരുക.