കെ എം ഷാജിയുടെ തിരഞ്ഞെടുപ്പ് ചട്ട ലംഘനം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രാഥമിക അന്വേഷണം തുടങ്ങി. ഷാജിയുടെ അനധികൃത സ്വത്ത് സമ്പാദനകേസ് അന്വേഷിക്കുന്ന വിജിലൻസ് സംഘം നൽകിയ പരാതിയെ തുടർന്നാണ് നടപടി.ഷാജിയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത കളളപ്പണം സംബന്ധിച്ച വിവരങ്ങൾ വിജിലൻസ് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി.കെ.എം ഷാജി നടത്തിയ ഗുരുതരമായ തിരഞ്ഞെടുപ്പ് ചട്ട ലംഘനങ്ങൾ ചൂണ്ടിക്കാട്ടി വിജിലൻസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഷാജിയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രാഥമിക അന്വേഷണം ആരംഭിച്ചു.ഷാജിയുടെ അഴിക്കോട്ടെ വസതിയിൽ നിന്നും പിടിച്ചെടുത്ത പണം തിരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് ഷാജിയുടെ വാദം. എന്നാൽ ഇത് കള്ളപ്പണമാണെന്ന വിജിലൻസ് നിലപാട് അംഗീകരിച്ച കോടതി ഷാജിയുടെ നിലപാട് തളളിയിരുന്നു.പിന്നീട് ഈ പണം കണ്ടുകെട്ടാൻ സംസ്ഥാന സർക്കാറും ഉത്തരവിറക്കി. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷനും നടപടികൾ ആരംഭിച്ചിരിക്കുന്നത്. പ്രധാനമായും മൂന്ന് ചട്ടലംഘനങ്ങളാണ് വിജിലൻസ് തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച റിപ്പാർട്ടിനകത്ത് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ നിബന്ധന അനുസരിച്ച് 10000ൽ കുറവ് തുക മാത്രമേ തിരഞ്ഞെടുപ്പ് ഫണ്ടായി നേരിട്ട് കൈപ്പറ്റാൻ പാടുള്ളു.അതിന് മുകളിലുള്ള തുക അക്കൗണ്ട് വഴിയേ നൽകാൻ പാടുള്ളൂ. എന്നാൽ പിടിച്ചെടുത്ത തുക തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന് കാണിക്കാൻ ഷാജി കോടതിയിൽ സമർപ്പിച്ച റസീറ്റുകൾ 10000,15000,20000 രൂപയുടെതാണ്. മറ്റൊരു കാര്യം ഈ പിടിച്ചെടുത്ത തുക ഷാജി തിരഞ്ഞെടുപ് കമ്മീഷന് നൽകിയ വരവ്ചെലവ് കണക്കുകളുടെ ലെഡ്ജറിൽ കാണിച്ചിട്ടില്ല എന്നതാണ്. ഈ ലെഡ്ജറിൻ്റെ പകർപ്പും അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. മൂന്നാമത്തെ പ്രശ്നം തിരഞ്ഞെടുപ്പ് കാലത്ത് ഇത്രയും തുക വീട്ടിൽ സൂക്ഷിച്ചു എന്നതാണ്. ഇതും ഗുരുതരമായ ചട്ടലംഘനമാണ്.