ഓഹരി തകർച്ചയിലും വീണ്ടും വായ്പ എടുത്ത് അദാനി. അദാനി എന്റർപ്രൈസസിന്റെ വായ്പ തിരിച്ചടവനാണ് വീണ്ടും വായ്പ എടുത്തത്.
അതെ സമയം അദാനി വിവാദത്തിൽ നിന്ന് രക്ഷപ്പെടുവാൻ മറുവാദങ്ങളുമായി ബിജെപി രംഗത്ത്. അദാനി പോർട്ട്, അദാനി ട്രാൻസ്മിഷൻ, അദാനി ഗ്രീൻ എനർജി എന്നി കമ്പനികളുടെ ഓഹരികളാണ് ഈട് നൽകിയാണ് പുതിയ വായ്പകൾ അദാനി ഗ്രൂപ്പ് എടുത്തത്.
അദാനി എന്‍റെർപ്രൈസസിന്‍റെ വായ്പാ തിരിച്ചടവിനായാണ് വീണ്ടും വായ്പയെടുത്തിരിക്കുന്നത്. അദാനി എന്റർപ്രൈസസിന്റെ പേരിലെടുത്ത വായ്പാ തിരിച്ചടവിന് വിവിധ ബാങ്കുകൾക്ക് പണം തിരിച്ചടയ്ക്കേണ്ടതുണ്ട്. എസ്ബിഐ ക്യാപ് ട്രസ്റ്റീസ് ഇന്നലെ ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ നൽകിയ വിവരങ്ങളിലാണ് ഇടപാടിനെക്കുറിച്ച് വിവരങ്ങൾ പുറത്ത് വരുന്നത്.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹോദര സ്ഥാപനമാണ് എസ്ബിഐ ക്യാപ് ട്രെസ്റ്റീസ്. അതെ സമയം അദാനി വിവാദത്തിൽ പ്രതിപക്ഷാംഗങ്ങൾ നടത്തിയ പരാമർശങ്ങൾ രാജ്യസഭ, ലോക്സഭ രേഖകളിൽ നിന്ന് മാറ്റുന്നത് തുടരുകയാണ്. കോൺഗ്രസ് ജനറൽ സെക്രട്ടറിയും രാജ്യസഭ എംപിയുമായ ജയറാം രമേശിന്റെ പരാമർശങ്ങൾ രാജ്യസഭ രേഖകളിൽ നിന്ന് നീക്കി. അദാനി വിവാദത്തിൽ പ്രധാനമന്ത്രിയുടെ നിലപാട് ആരായുന്ന ഭാഗമാണ് നീക്കിയത്. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുടെ പരാമർശങ്ങൾ നേരത്തെ നീക്കിയിരുന്നു. വിഷയത്തിൽ തിങ്കളാഴ്ച ശക്തമായ പ്രതിഷേധം ഇരു സഭകളിലും ഉയർത്താനാണ് പ്രതിപക്ഷ തീരുമാനം.
അതെ സമയം തെരഞ്ഞെടുപ്പ് മുൻനിർത്തി അദാനി വിവാദം മറികടക്കാനുള്ള തന്ത്രങ്ങളും ബിജെപി ആവിഷ്കരിക്കുന്നുണ്ട്. രാഷ്ടീയ ഭേദമന്യേ അദാനിയെ പല സർക്കാരുകളും സഹകരിപ്പിച്ചെന്ന വാദവും ബിജെപി ഉയർത്തുന്നുണ്ട് . പാർട്ടി, സർക്കാർ തലങ്ങളിൽ വിവാദം അവഗണിക്കാനും തീരുമാനമെടുത്തതായാണ് പുറത്തുവരുന്ന വിവരം.