ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതിയെന്ന് ഡോക്ടർമാർ… മരുന്നുകളോട് പ്രതികരിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്… അതേസമയം, വിദഗ്ധ ചികിൽസയ്ക്കായി ഇന്ന് ബെംഗളൂരുവിലേക്ക് കൊണ്ടുപോകില്ല. ആശുപത്രിയിലെത്തി 48 മണിക്കൂറിനുള്ളിൽ തന്നെ ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടായി. കുടുംബാംഗങ്ങളോടും ആരോഗ്യ പ്രവർത്തകരോടും സംസാരിക്കുന്നുണ്ട്. ന്യുമോണിയ ബാധയിലും കുറവുണ്ട്. രക്തത്തിൽ ഓക്സിജന്റെ അളവ് നിയന്ത്രിക്കാൻ ഘടിപ്പിച്ച ബൈപ്പാപ്പും രാവിലെ മാറ്റി. എന്നാൽ, തുടർ ചികിൽസയ്ക്കായി ബെംഗളുരുവിലേക്ക് ഉടൻ മാറ്റില്ലെന്ന് ചികിൽസയ്ക്ക് മേൽനോട്ടം വഹിക്കുന്ന ഡോക്ടർ മഞ്ചു തമ്പി പറഞ്ഞു.
സംസ്ഥാന സർക്കാർ നിയോഗിച്ച ആറംഗ മെഡിക്കൽ ബോർഡ് കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി ചികിൽസ വിലയിരുത്തി. ഇവരുടെ നിർദേശം കൂടി പാലിച്ചാണ് നിലവിലെ ചികിൽസ. എല്ലാ കാര്യങ്ങളും ആരോഗ്യ മന്ത്രിയുടെ ഓഫീസിനെ അറിയിക്കുന്നുണ്ടെന്നും ഡോക്ടർ അറിയിച്ചു. സന്ദർശകർക്ക് വിലക്കുണ്ടെങ്കിലും കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ നിരവധി പേരാണ്, ഉമ്മൻചാണ്ടിയെ കാണാനായി ആശുപത്രിയിലേക്ക് എത്തുന്നത്.